2018 ജനുവരി 14, ഞായറാഴ്‌ച

കോപ്പ
======
കോപ്പകള്‍ കാണുമ്പോള്‍
ഓര്‍മ്മ
പഴയകാലത്തേക്ക് ഓടും.
അന്നൊക്കെ
മിക്കവീടുകളിലും
ദാരിദ്ര്യം എന്ന വാക്കിന്റെ
അര്‍ഥം അറിഞ്ഞിരുന്നു.
കൃഷി കൊണ്ട് മൂടിയ
വലിയ വീടുകളിലും
ചില കാര്യങ്ങള്‍
അങ്ങനെയായിരുന്നു.
കവിടിക്കോപ്പയില്‍
ചൂടുള്ള
കുത്തരിക്കഞ്ഞിവെള്ളം
ഉപ്പിട്ടു
മോന്തികുടിച്ചിരുന്നു പണ്ട്
എന്റെ ബാല്യം
പാതാക്കര തറവാട്ടില്‍.
അറുപതുകളില്‍
ജീവിച്ചിരുന്നവരുടെ മനസ്സില്‍
വറ്റുകള്‍ ഉണ്ടാവില്ല.
കഞ്ഞിപ്പിഞ്ഞാണത്തില്‍
വറ്റോടിയ അടിപ്പാത്തിയില്‍
തപ്പുമ്പോള്‍ വല്ലതും
തടഞ്ഞാല്‍ തടഞ്ഞു.
എന്നാലും
സമ്മന്തിയും(ചമ്മന്തി)
കൂട്ടിയുള്ള ആ കഴിക്കല്‍
സുഖാനുഭൂതിയായിരുന്നു.
ഇന്ന്
കുട്ടികള്‍ കഞ്ഞി കാണാറില്ല.
അവര്‍ക്കത്
വേണ്ടാതായിരിക്കുന്നു.
അവര്‍ക്ക് നല്ലത്
വേണ്ടാതായിരിക്കുന്നു.
അവര്‍ക്ക്
ഒന്നും വേണ്ടാതായിരിക്കുന്നു.
ഇന്നും കപ്പുകള്‍ കാണുമ്പോള്‍
ആ കവിടിക്കോപ്പ
മനസ്സില്‍ എത്തും.
ജീവിതമാകുന്ന കോപ്പയുടെ
വിളക്കി ചേര്‍ത്ത പിടിയാണ്
നമ്മള്‍
എന്നെനിക്ക് തോന്നാറുണ്ട് .
പിടി അടരുംവരെ
നമ്മുടെ കോപ്പയില്‍
കഞ്ഞിയുണ്ടാവട്ടെ.
ഇത്തിരി വറ്റും.
ഒന്നു ചവയ്ക്കാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ